Wednesday, October 10, 2007

പെരുന്നാള്‍ ആശംസകള്‍

പുണ്യങ്ങളുടെ പൂക്കാലമായ റമദാനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇനി. ഒരു മുസല്‍മാന്റെ മനസ്സില്‍ വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന നാളുകള്‍. ഇനിയും ഇതുപോലൊരു പുണ്യകാലത്തിനായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിലേക്ക് പ്രവേശിക്കുന്ന നാളുകള്‍. അവന്റെ വിരഹത്തിന്റെ നാളുകള്‍ അവനെ തേടിയെത്തുകയായി. അസ്സലാമു അലൈക്കും യ ശഹ്‌റ റമദാന്‍.

റമദാന്‍ മാസം അവസാനിച്ചാല്‍ അടുത്ത ദിവസം (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിത്ത്വര്‍ (ചെറിയപെരുന്നാള്‍) ആയി ആഘോഷിക്കപ്പെടുന്നു. “ഓരോ സമൂഹത്തിനും ആഘോഷങ്ങളുണ്ട്, ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” എന്ന് ഹദീസില്‍ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവന്റെ അടിമകളിലേക്കെത്തുന്നു എന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഈദ് എന്ന പദത്തിന്റെ ജനനം എന്നു പണ്ഡിത മതം.

ഈദുല്‍ ഫിത്വര്‍ ഈദുല്‍ അദ്‌ഹായുമാണ് മുസ്ലിമിന്റെ ആഘോഷങ്ങള്‍. ഈ സുദിനം ആഘോഷങ്ങളുടേതാണെങ്കിലും ഇസ്ലാമില്‍ ആഘോഷങ്ങള്‍ക്കും പരിധികളുണ്ട്. മനുഷ്യസമുദായത്തിന്റെ വളര്‍ച്ചക്ക് ആഘോഷങ്ങള്‍ വളരെ വലിയ പങ്കു വഹിക്കുന്നു, ചരിത്ര പരമായും പ്രകൃതിപരമായും. ഈ ആവശ്യത്തെ ഇസ്ലാം ഒരിക്കലും എതിര്‍ക്കുന്നില്ല. ഒരു ഈദ് ദിനത്തില്‍ പ്രവാചക ഭവനത്തിലേക്ക് കയറിവന്ന അബൂബക്കര്‍ സിദ്ദീഖ് (റ) അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി, രണാങ്കണത്തില്‍ ശക്തി തെളിയിച്ച പൂര്‍വികരെ കുറിച്ചു പാടികൊണ്ടിരുന്നത് കണ്ടു. അദ്ദേഹം ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു “എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ ഗാനാ‍ലാപനം?” അപ്പോള്‍ നബി (സ.അ) പറഞ്ഞു ‘അബുബക്കര്‍, ഓരോ സമുദായത്തിനും അവരുടേതായ ആഘോഷമുണ്ട്, ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമല്ലേ’. എന്ന്. ശരീഅത്തിനു വിരുദ്ധമല്ലാത്തവിധം സന്തോഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും ഇസ്ലാം ഒരിക്കലും എതിരുനില്‍ക്കുന്നില്ല. ഏവരും ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് തന്നെ.

പെരുന്നാള്‍ രാവിലും പെരുന്നാള്‍ ദിനത്തിലും അനുവര്‍ത്തിക്കേണ്ട ചില അനുഷ്ഠാനങ്ങള്‍.

ലൈലത്തുല്‍ ഫിത്വര്‍
പെരുന്നാള്‍ രാവ് ഹയാത്താക്കുക (ജീവനുള്ളതാക്കുക) തക്ബീര്‍ ചൊല്ലുന്നതിലും സുന്നത്തു നമസ്കാരങ്ങളിലും ഏര്‍പ്പെടുക.

പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുക. പെരുന്നാള്‍ നാളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസുറ്റതായി നില്‍കുന്നതാണെന്ന് ഹദീസ്.

തക്‍ബീര്‍ ചൊല്ലല്‍
‘അല്ലാഹു ഏറ്റം മഹാനാണ്’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു അക്‍ബര്‍’ എന്ന തക്ബീറിന്റെ ആവര്‍ത്തനം പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ കര്‍മ്മമാണെന്ന് വിശുദ്ധ ഖുറ് ആന് വരെ വ്യക്തമാക്കിയതാണ്. ശവ്വാല്‍ മാസപ്പിറ കണ്ടതുമുതല്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ പ്രവേശിക്കുന്നത് വരെ തക്‍ബീര്‍ മുഴക്കല്‍ സുന്നത്ത് (ഐചികമായ കര്‍മ്മം) ആണ്.

കുളിയും നല്ലവസ്ത്രം ധരിക്കലും
പെരുന്നാളിന് വേണ്ടി കുളിക്കുന്നത് മറ്റൊരു സുന്നത്ത് ആണ്. അതു നമസ്കാരത്തില്‍ പങ്കെടുക്കാനാണെങ്കിലും അല്ലെങ്കിലും ശരി. വല്ലവിധേനെയും ആദിവസം കുളിക്കാന്‍ കഴിയാതെ വന്നാല്‍ ആ കുളി സുന്നത്ത് ഖദാ വീട്ടുകയും ആവാം. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയല്‍ പ്രത്യേകം സുന്നത്തു തന്നെ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുമാണ്.

മൈലാഞ്ചി അണിയല്‍
വിവാഹിതയായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയണിയല്‍ ഏതു സമയത്തും സുന്നത്തായി പരിഗണിക്കപ്പെടുന്നു ഇസ്ലാമില്‍. എന്നാല്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് ഇതു സുന്നത്തില്ല എന്നു മാത്രമല്ല കറാഹത്തുമാണ്. പുരുഷന്മാര്‍ക്ക് ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ മൈലാഞ്ചി അണിയല്‍ ഹറാം (നിഷിദ്ധം) ആണ്.

ആശംസകള്‍ കൈമാറുക
ഈദ് ദിവസത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നത് ഒരു നല്ല രീതിയാണ്. ഇസ്ലാമിലും ഇതിനു പിന്‍ബലമേകുന്ന പല ഹദീസുകളും ഉണ്ട്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളും ഉപയോഗിക്കാം. ‘തഖ്വബ്ബലല്ലാഹും മിന്നാ വമിന്‍‌കും’ എന്നും ഉപയോഗിക്കാറുണ്ട്.

ചെറിയ പെരുന്നാള്‍ നിസ്കാരം
നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ചെയ്യേണ്ടവ.
1. ഫിത്വര്‍ സകാത്ത അതിന്റെ അവകാശികളില്‍ എത്തിക്കല്‍. (നിര്‍ബന്ധം, ചില ഒഴിവുകഴിവുകള്‍ ഉണ്ട്)
2. കഴിയുന്നത്ര തക്‍ബീര്‍ വര്‍ദ്ധിപ്പിക്കല്‍.
3. ദേഹശുദ്ധിവരുത്തല്‍, നല്ല വസ്ത്രം ധരിക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍ (സുന്നത്ത്)
4. ഭക്ഷണം കഴിക്കല്‍ (സുന്നത്ത്)

ഏവര്‍ക്കും ഒരു നല്ല ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു.
സ്നേഹത്തോടെ
സുല്‍.

Sunday, October 7, 2007

അനുഗ്രഹങ്ങളുടെ രാവ്

വിശുദ്ധഖുര്‍ആന്റെ അവതരണ ആരംഭമാണ്‌ റമദാന്റെ പ്രത്യേകതകളില്‍ പ്രധാനം . ആ ആദ്യസൂക്തങ്ങള്‍‍ അവതരിച്ചതാകട്ടേ റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണ്യരാവിലും.

മക്കയിലെ സര്‍വ്വാദരണീയനായിരുന്നു അനാഥനായി വളര്‍ന്ന അല്‍-അമീന്‍. തന്റെ ചുറ്റും നടമാടുന്ന അനാചാരങ്ങളും വര്‍ണ്ണവിവേചനവും അടിമത്തവും എല്ലാം ഓര്‍ത്ത്‌ ആ വലിയ മനസ്സ്‌ എന്നും വേവലാതിപ്പെടാറുണ്ടായിരുന്നു. നല്‍പത്‌ വയസ്സ്‌ കലഘട്ടത്തില്‍ അവിടുന്ന് ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനായി മക്കയില്‍ നിന്ന് കുറച്ച്‌ അകലെ ജബലുന്നൂറില്‍ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയാണ്‌ അവിടുന്ന് തിരഞ്ഞെടുത്തത്‌. ആ ദിവസങ്ങളില്‍ വീട്ടില്‍ വരാറില്ലാത്തതിനാല്‍, തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി അമ്പതിലധികം വയസ്സ്‌ പ്രായമുള്ള ഖദീജ മലകയറുമായിരുന്നു. അക്കാലത്ത്‌ അല്‍ അമീന്‍ ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അത്ഭുതമായി.


അങ്ങിനെയൊരിക്കല്‍ ഹിറയുടെ അരണ്ട വെളിച്ചത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു... നിഷ്കളങ്കനായ അല്‍ അമീനോട്‌ 'വായിക്കാന്‍' ആവശ്യപ്പെട്ടു. ആ നിരക്ഷരന്‍ തന്റെ നിസ്സഹായത ആ രൂപത്തിന്റെ മുമ്പില്‍ വ്യക്തമാക്കി "ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല.." അതിന്‌ മറുപടി ഒരു ആലിംഗനമായിരുന്നു... ചോദ്യം ആവര്‍ത്തിക്കപ്പെട്ടു... ഉത്തരവും. മൂന്നാം പ്രാവശ്യം ചോദ്യത്തോടൊപ്പം രൂപം കൂട്ടിച്ചേര്‍ത്തു " വായിക്കുക സൃഷ്ടിച്ച രക്ഷിതാവിന്റെ നമത്തില്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു.)


ഇത്‌ നബിതിരുമേനി ആവര്‍ത്തിച്ചു. ഇതായിരുന്നു വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആദ്യ സൂക്തങ്ങള്‍. പിന്നീട്‌ ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തിന്റേയും അവിടുന്ന് സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും അടിസ്ഥാനം അന്ന് ആ ഹിറഗുഹയ്കത്ത്‌ മുഴങ്ങിയ "വായിക്കുക..." എന്ന വാക്യത്തില്‍ ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ആ ആദ്യക്ഷരങ്ങള്‍ മനുഷ്യന്‌ ദൈവത്തിന്റെ വരദാനമായി ലഭിച്ചത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഒരു രാവിലായിരുന്നു.


അത്‌ കൊണ്ട്‌ തന്നെ അല്ലാഹു ആ രാവിനെ വിശേഷിപ്പിച്ചത്‌ 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവ്‌' എന്നാണ്‌. റമദാനിലെ അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ആ രാവ്‌ പ്രതീക്ഷിക്കണം എന്ന് നബി തിരുമേനി അനുയായികളേ അറിയിച്ചിട്ടുണ്ട്‌.


ഒരിക്കല്‍ പത്നിയായ ആയിശ ചോദിച്ചു... "പ്രവാചകരേ... ലൈലത്തുല്‍ ഖദര്‍' ഏത്‌ ദിവസമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്ത്‌ ചെയ്യണം. തിരുമേനി (സ) മറുപടി നല്‍കി... "ആയിശാ നീ പ്രാര്‍ത്ഥിക്കണം... അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...