Monday, September 22, 2008

അനുഗ്രഹങ്ങളുടെ രാവ്

വിശുദ്ധഖുര്‍ആന്റെ അവതരണ ആരംഭമാണ്‌ റമദാന്റെ പ്രത്യേകതകളില്‍ പ്രധാനം . ആ ആദ്യസൂക്തങ്ങള്‍‍ അവതരിച്ചതാകട്ടേ റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണ്യരാവിലും.

മക്കയിലെ സര്‍വ്വാദരണീയനായിരുന്നു അനാഥനായി വളര്‍ന്ന അല്‍-അമീന്‍. തന്റെ ചുറ്റും നടമാടുന്ന അനാചാരങ്ങളും വര്‍ണ്ണവിവേചനവും അടിമത്തവും എല്ലാം ഓര്‍ത്ത്‌ ആ വലിയ മനസ്സ്‌ എന്നും വേവലാതിപ്പെടാറുണ്ടായിരുന്നു. നല്‍പത്‌ വയസ്സ്‌ കലഘട്ടത്തില്‍ അവിടുന്ന് ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനായി മക്കയില്‍ നിന്ന് കുറച്ച്‌ അകലെ ജബലുന്നൂറില്‍ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയാണ്‌ അവിടുന്ന് തിരഞ്ഞെടുത്തത്‌. ആ ദിവസങ്ങളില്‍ വീട്ടില്‍ വരാറില്ലാത്തതിനാല്‍, തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി അമ്പതിലധികം വയസ്സ്‌ പ്രായമുള്ള ഖദീജ മലകയറുമായിരുന്നു. അക്കാലത്ത്‌ അല്‍ അമീന്‍ ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അത്ഭുതമായി.


അങ്ങിനെയൊരിക്കല്‍ ഹിറയുടെ അരണ്ട വെളിച്ചത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു... നിഷ്കളങ്കനായ അല്‍ അമീനോട്‌ 'വായിക്കാന്‍' ആവശ്യപ്പെട്ടു. ആ നിരക്ഷരന്‍ തന്റെ നിസ്സഹായത ആ രൂപത്തിന്റെ മുമ്പില്‍ വ്യക്തമാക്കി "ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല.." അതിന്‌ മറുപടി ഒരു ആലിംഗനമായിരുന്നു... ചോദ്യം ആവര്‍ത്തിക്കപ്പെട്ടു... ഉത്തരവും. മൂന്നാം പ്രാവശ്യം ചോദ്യത്തോടൊപ്പം രൂപം കൂട്ടിച്ചേര്‍ത്തു " വായിക്കുക സൃഷ്ടിച്ച രക്ഷിതാവിന്റെ നമത്തില്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു.)


ഇത്‌ നബിതിരുമേനി ആവര്‍ത്തിച്ചു. ഇതായിരുന്നു വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആദ്യ സൂക്തങ്ങള്‍. പിന്നീട്‌ ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തിന്റേയും അവിടുന്ന് സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും അടിസ്ഥാനം അന്ന് ആ ഹിറഗുഹയ്കത്ത്‌ മുഴങ്ങിയ "വായിക്കുക..." എന്ന വാക്യത്തില്‍ ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ആ ആദ്യക്ഷരങ്ങള്‍ മനുഷ്യന്‌ ദൈവത്തിന്റെ വരദാനമായി ലഭിച്ചത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഒരു രാവിലായിരുന്നു.


അത്‌ കൊണ്ട്‌ തന്നെ അല്ലാഹു ആ രാവിനെ വിശേഷിപ്പിച്ചത്‌ 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവ്‌' എന്നാണ്‌. റമദാനിലെ അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ആ രാവ്‌ പ്രതീക്ഷിക്കണം എന്ന് നബി തിരുമേനി അനുയായികളേ അറിയിച്ചിട്ടുണ്ട്‌.


ഒരിക്കല്‍ പത്നിയായ ആയിശ ചോദിച്ചു... "പ്രവാചകരേ... ലൈലത്തുല്‍ ഖദര്‍' ഏത്‌ ദിവസമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്ത്‌ ചെയ്യണം. തിരുമേനി (സ) മറുപടി നല്‍കി... "ആയിശാ നീ പ്രാര്‍ത്ഥിക്കണം... അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...
എഴുതിയത് : ഇത്തിരിവെട്ടം.

5 comments:

നരിക്കുന്നൻ said...

ലൈലത്തുൽ ഖദറിനെക്കുറിച്ചുള്ള പോസ്റ്റ് നന്നായി.

“അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...“

കരീം മാഷ്‌ said...

മുഹമ്മതു നബി(സ)ക്കു മുന്‍പുള്ള വിശ്വാസികള്‍ക്കു പ്രാപ്യമല്ലാത്ത ലൈലത്തുല്‍ ഖദ്റ് അതിനു ശേഷമുള്ള ഉമ്മത്തികള്‍ക്കു അനുഗ്രഹമാക്കിയതിന്നു പിന്നിലെ ശാസ്ത്രീയത പണ്ടുള്ളവര്‍ക്കു നീണ്ട വര്‍ഷത്തെ ആയുസ്സിന്‍റെ പിന്ബലം കൊണ്ടു കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടിയിരുന്നതിനാലാണെന്നും ഇപ്പോഴത്തെ ജനതക്കു ആയുസ്സ് കുറവായതിനാല്‍ അതിനവസരം ഇല്ലാത്തതിനാല്‍ ഒരു കോംബന്‍സേഷനാണെന്നും ഇന്നലെ ഒരു മതപ്രസംഗത്തില്‍ കേട്ടു.ഇതിനെക്കുറിച്ചു
കൂടുതല്‍ അറിയാമെങ്കില്‍ ഒന്നു വിശദമാക്കാനാര്‍ക്കെങ്കിലുംകഴിയുമോ?

ആഗ്നേയ said...

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...“ആമീന്‍..

കുറ്റ്യാടിക്കാരന്‍|Suhair said...

ആമീന്‍...

kichu / കിച്ചു said...

ലൈലത്തുല്‍ ഖദ്റില്‍ ഭൂമിയിലിറങ്ങുന്ന മാലാഖമാര്‍, സര്‍വശക്തന്റെ അനുഗ്രഹം എല്ലാവരിലും ചൊരിയട്ടെ.

ആമീന്‍